ഗുസ്തി മത്സരവേദിയിലേക്ക് ഇനി തിരിച്ചുവരില്ല; നിലപാട് വ്യക്തമാക്കി സാക്ഷി മാലിക്

ഡല്‍ഹി: ഗുസ്തി മത്സരവേദിയിലേക്ക് ഇനി തിരിച്ചുവരില്ലെന്ന് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ സിങ്ങിനെതിരേ ലൈംഗികാതിക്രമം ആരോപിച്ച് നടത്തിയ ദീര്‍ഘകാല പ്രതിഷേധത്തിനൊടുവില്‍ സാക്ഷി മാലിക് ഗുസ്തിമത്സരങ്ങളില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ബ്രിജ്ഭൂഷണെതിരേ നടപടിയില്ലാത്തിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അറസ്റ്റുചെയ്യണമെന്നും സാക്ഷി മാലിക്കും സഹതാരങ്ങളും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ബ്രിജ്ഭൂഷനെ നീക്കി പകരം അദ്ദേഹത്തിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ പ്രസിഡന്റായി നിയമിച്ചു. ഇതോടെ, ഗുസ്തിതാരങ്ങള്‍ വീണ്ടും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനിടെ, സാക്ഷി ഗുസ്തിമത്സരത്തിലേക്ക് തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടി നല്‍കിയത്. ഒരുവര്‍ഷത്തിലേറെയായി മാനസിക സമ്മര്‍ദത്തിലാണെന്നും പ്രതിഷേധം തുടരുകയാണെന്നും ഇതിനിടയ്ക്ക് ഗുസ്തി മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ലെന്നും സാക്ഷി മാലിക് വ്യക്തമാക്കി.

Top