മകളുടെ മൃതദേഹം സംസ്കരിക്കുന്നതിന് പണമില്ലാത്തതിനാൽ അഴുക്കുചാലിൽ വിട്ടു

ഹൈദരാബാദ്: രാജ്യത്ത് മാടുകള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ‘കരുതല്‍’ പോലും മനുഷ്യജീവനില്ലേ ?

ഇല്ലന്ന് ചൂണ്ടിക്കാണിക്കാന്‍ തൊട്ടടുത്ത അയല്‍ സംസ്ഥാനത്ത് നിന്ന് ഇതാ ഒരു ഞെട്ടിക്കുന്ന വാര്‍ത്ത.

കടുത്ത ദാരിദ്രം മൂലം ശവദാഹത്തിനു പോലും പണമില്ലാതെ പിതാവ് മകളുടെ മൃതദേഹം അഴുക്ക് ചാലില്‍ ഒഴുക്കിയ സംഭവമാണ് ഇപ്പോള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്.

ഹൈദരാബാദിന് സമീപമുള്ള മയിലാര്‍ ദേവ് പളളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകള്‍ ഭവാനിയുടെ മൃതദേഹം അഴുക്കു ചാലിലൊഴുക്കിയത്.

സംഭവം ഇങ്ങനെ: പെന്റയ്യയുടെ മകന്‍ സീതാറാം രണ്ടു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. അന്ന് മകന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് 50,000 രൂപ പലരില്‍നിന്നായി വായ്പ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ, മകളുടെ വയസ്സറിയിക്കല്‍ ചടങ്ങിനും 50,000 രൂപയോളം കടം വാങ്ങി.

വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു പെന്റയ്യ. അതിനിടെ ഇക്കഴിഞ്ഞ മേയ് ആറിന് പെന്റയ്യയുടെ മകള്‍ ഭവാനിയും ജീവനൊടുക്കി.

അയല്‍വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഭവാനിയെ പിടികൂടിയിരുന്നു. ഇതിന്റെ അപമാനഭാരത്തെ തുടര്‍ന്നായിരുന്നു ഭവാനിയുടെ ആത്മഹത്യ. ജോലിസ്ഥലത്തുനിന്ന് തിരിച്ചെത്തിയ പെന്റയ്യ വിവരം ആരോടും പറയാതെ അര്‍ധരാത്രിയോടെ മൃതദേഹം അടച്ചുറപ്പുള്ള അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നു.

മേയ് 31നാണ് ഭവാനിയുടെ മൃതദേഹ ഭാഗങ്ങള്‍ അഴുക്കുചാലില്‍ ഒഴുകി നടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം അവര്‍ പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

അന്വേഷണത്തില്‍ പെന്റയ്യയുടെ മകളെ മൂന്നാഴ്ചയോളമായി കാണാനില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരിദ്ര്യം മൂലം മകളുടെ മൃതദേഹം അഴുക്കുചാലില്‍ ഒഴുക്കുകയായിരുന്നുവെന്ന് വ്യക്തമായത്. മകള്‍ ആത്മഹത്യ ചെയ്ത സംഭവം അറിയിക്കാതിരുന്നതിന് പെന്റയ്യയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Top