സാമ്പത്തിക പ്രതിസന്ധി; മന്ത്രിമാരുടെ ശമ്പളമടക്കം വെട്ടി പാകിസ്ഥാൻ

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ കർശന ചെലവ് ചുരുക്കൽ പ്രഖ്യാപിച്ച് പാകിസ്ഥാൻ. മന്ത്രിമാരുടെ അടക്കം ശമ്പളം വെട്ടിക്കുറച്ച് കൊണ്ടുള്ള തീരുമാനമാണ് പാക് സ‍ർക്കാർ കൈകൊണ്ടത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്.

മന്ത്രിമാരുടെ ചെലവുകൾക്ക് സർക്കാർ പണം നൽകുന്നത് നിർത്തി. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന എല്ലാ മന്ത്രിമാരും അത് തിരികെ നൽകണം. മന്ത്രിമാർക്ക് ഒരു അകമ്പടി വാഹനം മാത്രമേ അനുവദിക്കൂ. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വി ഐ പി താമസം അവസാനിപ്പിച്ചു. എല്ലാ വി ഐ പി യാത്രകളും ഇക്കോണമി ക്‌ളാസിൽ ആക്കി. ചെലവ് ചുരുക്കലിനായി കർശന നടപടികൾ സ്വീകരിക്കണമെന്ന് ഐ എം എഫ് അടക്കം നേരത്തെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത തീരുമാനത്തിലേക്ക് പാക് സ‍ർക്കാർ കടന്നത്.

അതേസമയം പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ഭീകര സംഘടനകളെ അമർച്ച ചെയ്യാൻ അഫ്ഗാനിസ്ഥാന്റെ സഹായം പാകിസ്ഥാൻ തേടി എന്നതാണ്. പാകിസ്ഥാൻ താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘങ്ങളെ അമർച്ച ചെയ്യാൻ സഹായിക്കണം എന്ന ആവശ്യവുമായാണ് പാകിസ്ഥാൻ പ്രതിനിധി സംഘം അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ എത്തിയത്. പാകിസ്ഥാൻ പ്രതിരോധ മന്ത്രി കാജാ ആസിഫ് ആണ് സംഘത്തെ നയിക്കുന്നത്. അഫ്ഗാൻ ഉപ പ്രധാനമന്ത്രി അബ്ദുൽ ഗനി ബരാദരുമായാണ് ചർച്ചകൾ നടത്തിയത്. പാകിസ്ഥാനിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാനിലെ ഭീകര സംഘങ്ങൾക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ കരുതുന്നു. ഈ സാഹചര്യത്തിലാണ് ചർച്ച. അഫ്ഗാനിലെ താലിബാൻ ഭരണകൂടം പാകിസ്ഥാൻ താലിബാന് പിന്തുണ നൽകുന്നുവെന്ന പരാതിയും പാകിസ്ഥാനുണ്ട്.

Top