പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ഡിപിഐയും തമ്മില്‍ ബന്ധം കണ്ടെത്താനായില്ല; തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഡൽഹി: എസ്ഡിപിഐക്ക് നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധവുമുണ്ടെന്ന് കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. എസ്ഡിപിഐ ഇടപാടുകളുടെ രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പിഎഫ്ഐയും എസ്ഡിപിഐയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

പിഎഫ്‌ഐക്കെതിരായ നടപടിയെക്കുറിച്ച് വ്യക്തതയുണ്ട്. ആവശ്യമായ എല്ലാ രേഖകളും എസ്ഡിപിഐ സമര്‍പ്പിച്ചിട്ടുണ്ട്. എസ്ഡിപിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച കണ്ടെത്തിയിട്ടില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമന്‍സ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. സെപ്തംബര്‍ അവസാനത്തോടെ രാജ്യത്തെങ്ങുമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നിരോധനം നടപ്പാക്കിയത്. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലര്‍ ഫ്രണ്ട് അറിയപ്പെടുക.

Top