‘സംഘടനയുടെ ഒരു നേതാവും അദ്ദേഹത്തെ വിളിച്ചിട്ടില്ല’ ; ഷാരിസ് മുഹമ്മദിനെതിരെ എസ്.ഡി.പി.ഐ

കോഴിക്കോട്: എസ്.ഡി.പി.ഐയുടെ ഫിലിം ക്ലബ് ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ചുവെന്ന ജന ഗണ മന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ പ്രസ്താവനക്കെതിരെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍ രംഗത്ത്. എസ്.ഡി.പി.ഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ലെന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് തന്നെ ക്ഷണിച്ചുവെന്ന് ഷാരിസ് പറഞ്ഞതെന്നും ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണോ എന്ന് സംശയിക്കുന്നതായും അബ്ദുല്‍ ജബ്ബാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടത് എന്‍റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു. അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു, ഞാൻ പറഞ്ഞു, എനിക്കെന്ത് ഇസ്‌ലാമോഫോബിയ?. എം.എസ്.എഫിന്റെ പരിപാടിക്ക് പോയിട്ട് അവാർഡ് നിഷേധിക്കുന്നുവെങ്കിൽ ആ നഷ്ടമാണ് എനിക്ക് ഏറ്റവും വലിയ അവാർഡ്’.

കെ റെയിലിനെ കുറിച്ച് ഒരു കവിതയെഴുതിയതിന്റെ പേരിൽ റഫീഖ് അഹമ്മദിനെ സൈബറിടങ്ങളിൽ അപമാനിച്ചു. എനിക്കൊരു കെ. റെയിലും വേണ്ട, ആ രണ്ട് മണിക്കൂറിന്റെ ലാഭവും വേണ്ടെന്നായിരുന്നു ഷാരിസ് മുഹമ്മദ് പറഞ്ഞത്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വേര് എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഷാരിസിന്റെ പരാമര്‍ശം.

Top