ഗോമാതാവിനെചൊല്ലി വിലാപങ്ങളുയരുന്നില്ല; ആനയെപ്പോലെ ഈ പശുവും ഗര്‍ഭിണിയാണ്

ഹിമാചല്‍ പ്രദേശില്‍ പശുവിനെ സ്ഫോടക വസ്തു തീറ്റിച്ച് അപകടപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനക ഗാന്ധിക്ക് അറിയേണ്ടെന്നും കുറ്റവാളിയുടെ മതം ആരും അന്വോഷിക്കുന്നില്ലെന്നും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ദാരുണമായ സംഭവമാണ് ഹിമാചല്‍ പ്രദേശിലെ സംഭവം. സ്ഫോടകവസ്തു തീറ്റിച്ചതാണ്. ബോധപൂര്‍വ്വം. മണ്ണാര്‍ക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗര്‍ഭിണിയാണ്.പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട.

കുറ്റവാളിയുടെ മതം ആരും അന്വോഷിക്കുന്നില്ല. ഇന്ത്യന്‍ സംസ്‌ക്കാരത്തെക്കുറിച്ച് ക്ലാസെടുത്ത പരിസ്ഥിതി മന്ത്രി ജാവദേക്കര്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. റിപ്പോര്‍ട്ട് തേടിയിട്ടില്ല. ചാനല്‍ മൈക്കിനു മുമ്പില്‍ തല നീട്ടിയില്ല. ടിവിയില്‍ രാമായണം ആസ്വദിക്കുകയായിരിക്കും. അദ്ദേഹം തിരുവായ തുറക്കാത്തതിനര്‍ത്ഥം ഇതാണ് ഇന്ത്യന്‍ സംസ്‌കാരം എന്നായിരിക്കുമോ? ഗോ രക്ഷകരെ മഷിയിട്ടു നോക്കിയിട്ടും കാണുന്നില്ല. ദേശീയ മാദ്ധ്യമങ്ങളിലെ പ്രൈം ടൈം ആങ്കര്‍മാരുടെ അലര്‍ച്ചയും അലമുറയും കേള്‍ക്കുന്നില്ല.

ഒറ്റ ദിവസം കൊണ്ട് മൃഗ സ്നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികള്‍ 48 മണിക്കൂറിനുള്ളില്‍ മൃഗ സ്നേഹം ചവറ്റുകൊട്ടയിലെറിഞ്ഞ് അപ്രത്യക്ഷരായി. ശ്രീനിവാസന്‍ ചിന്താവിഷ്ടയായ ശ്യാമളയില്‍ പറഞ്ഞ പോലെ അവരുടെ മൃഗസ്നേഹം സീസണലാണോ? സ്നേഹമില്ലാഞ്ഞിട്ടാവില്ല. ഇന്‍കം ടാക്സുകാരും ഇ ഡിക്കാരും വീട്ടില്‍ വന്ന് വല്ല കൊറോണയും തന്നിട്ട് പോയാലോ എന്ന് പേടിച്ചിട്ടായിരിക്കാനേ വഴിയുള്ളൂ.

സംഘികളാണെങ്കില്‍ മുഖത്തെ മാസ്‌ക്ക് മാറ്റാന്‍ പറ്റാത്തതു കൊണ്ട് മാത്രം മിണ്ടാതിരിക്കുകയാണ്. സാരമില്ല. കേരളത്തില്‍ കാള പെറ്റെന്ന് പറഞ്ഞു നോക്കു.കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി.

Top