സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസില്‍ നീതികിട്ടിയില്ല; ജോസഫൈനെതിരെ ഒളിമ്പ്യന്‍ മയൂഖ ജോണി

തൃശൂര്‍: സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ കേസില്‍ നീതികിട്ടിയില്ലെന്ന ആക്ഷേപവുമായി ഒളിമ്പ്യന്‍ മയൂഖ ജോണി. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസില്‍ നീതി നിഷേധിച്ചത്. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ചുങ്കത്ത് ജോണ്‍സണ്‍ എന്നയാളാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തത്.

ആ കേസില്‍ പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈനും കേസില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടിട്ടുണ്ടെന്നാണ് മയൂഖ പറയുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെകൂടി പിന്തുണയോടെ പ്രതി ഇപ്പോഴും രക്ഷപ്പെട്ട് നടക്കുകയാണ്.

പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ പ്രതി സുഹൃത്തിനെ ഭീഷണിപ്പെടുത്തുന്നു. വിവാഹത്തിന് ശേഷവും ഭീഷണി തുടരുകയാണെന്നും മയൂഖ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഒളിമ്പ്യന്‍ മയൂഖ ജോണി പൊലീസിനും വനിതാകമ്മീഷനും എതിരെ ആക്ഷേപം ഉന്നയിച്ചത്. വനിതാ കമ്മീഷന്‍ ഇടപെടലിന് തെളിവുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ലഭ്യമായ വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളവമെന്നായിരുന്നു മയൂഖ ജോണിയുടെ പ്രതികരണം

2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അന്ന് പരാതിപ്പെട്ടിരുന്നില്ല, 2021 ലാണ് പൊലീസില്‍ പരാതി നല്‍കുന്നത്. മകളുടെ പ്രായം മാത്രമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്നും നഗ്‌ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുന്നു എന്നുമാണ് ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ക്കെതിരെ നല്‍കിയ പരാതി. കയ്യേറ്റം നടക്കുമ്പോള്‍ പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല. വിവാഹ ശേഷവും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും മയൂഖ പറയുന്നു.

തെളിവുകള്‍ പലതും ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നുമാണ് ജി പൂങ്കുഴലി വിശദീകരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോഴുള്ള വിശദീകരണം.

 

Top