ദളിത് വിദ്യാർത്ഥിയുടെ മരണം; രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു

ജയ്പൂർ: ദളിത് സമുദായത്തിനെതിരായ അക്രമങ്ങൾ തടയാനാവുന്നില്ല,രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ രാജിവെച്ചു. അധ്യാപകന്റെ മർദനമേറ്റ് ദലിത് വിദ്യാർഥി മരിച്ച സംഭവത്തിലാണ് അദ്ദേഹം രാജി നൽകിയത്.സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കായുള്ള കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടതിനാണ് ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയായ ഇന്ദ്രകുമാർ മേഘ്‌വാളിനെ അധ്യാപകൻ ക്രൂരമായി മർദിച്ചത്. രാജസ്ഥാനിലെ അത്രു മണ്ഡലത്തിലെ എംഎൽഎ ആണ് പനചന്ദ് മേഘ്‌വാൾ. താൻ പദവിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറി.

”ഇന്നും ദളിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കിപ്പുറം അവരെ ചൂഷണത്തിന് ഇരയാക്കുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ അടിച്ചമർത്തൽ തടയാൻ എനിക്ക് കഴിയുന്നില്ല, അതിനാൽ ഞാൻ എംഎൽഎ സ്ഥാനം രാജിവെക്കുന്നു”- പനചന്ദ് മേഘ്‌വാൾ രാജിക്കത്തിൽ പറഞ്ഞു.

Top