No helmet-No petrol-transport minister withdrawing his opinion

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുമെന്ന് പറഞ്ഞ ഗതാഗതമന്ത്രി മലക്കം മറിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനടക്കം സിപിഎം നേതൃത്വവുമായി ഏറെ അടുപ്പമുള്ള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ തിരുത്താനുള്ള മന്ത്രിയുടെ ശ്രമമാണ് ‘ മുകളില്‍’ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ സാഹചര്യത്തില്‍ മാറിയത്.

തച്ചങ്കരിയുടെ വിവാദ തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടും ഒരുവിഭാഗം ഇത് അനുസരിക്കാതെ സഞ്ചരിക്കുന്ന സാഹചര്യത്തിലാണ് ഹെല്‍മറ്റില്ലാതെ ടൂ വീലര്‍ യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടതില്ലെന്ന നിര്‍ദ്ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് നല്‍കിയത്.

സിപിഎം നേതൃത്വത്തിന്റെ ഔദാര്യത്തില്‍ മാത്രം മന്ത്രിസ്ഥാനത്തെത്തിയ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവ് പുറത്ത് വന്ന ഉടനെ അതിനെതിരെ പരസ്യമായി രംഗത്ത് വരികയായിരുന്നു.

എന്നാല്‍ ഉത്തരവ് നടപ്പാക്കുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതൃത്വത്തെയും ഗതാഗത മന്ത്രിയെയും തച്ചങ്കരി പിന്നീട് ബോധ്യപ്പെടുത്തുകയായിരുന്നു.

ഇതോടെയാണ് മുന്‍നിലപാട് പിന്‍വലിച്ച് ഗതാഗതമന്ത്രി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഇടത് ഘടകകക്ഷിയായ എന്‍സിപിയുടെ ഏകമന്ത്രിയാണ് ശശീന്ദ്രന്‍.

Top