വെടിയുണ്ടകള്‍ കാണാതായിട്ടില്ല, പിഴവ് കണക്കില്‍ മാത്രം;റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയല്ലെന്ന് ആഭ്യന്തര സെക്രട്ടറി. പൊലീസിന്റെ തോക്കുകള്‍ കാണാതായിട്ടില്ല. പിഴവ് കണക്കില്‍ മാത്രമാണെന്നും ആഭ്യന്തര മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍.96 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകള്‍ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.

അതിനിടെ വെടിയുണ്ട കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ വിപുലീകരിച്ചു. എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ മേല്‍നോട്ടത്തില്‍ ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. നിലവിലുള്ള അന്വേഷണ സംഘം വിപുലീകരിച്ചാണ് പുതിയ സംഘം രൂപീകരിച്ചിരിക്കുന്നത്.

ഐ.ജി.ശ്രീജിത്തിന്റെ കീഴില്‍ എസ്.പി. ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അന്വേഷണ സംഘത്തില്‍ പതിനഞ്ചോളം പേരെ ഉള്‍പ്പെടുത്തിയാണ് സംഘം വിപുലീകരിച്ചിരിക്കുന്നത്. വെടിയുണ്ടകള്‍ കാണാതായ 22 വര്‍ഷത്തെ 7 ഘട്ടങ്ങളായി തിരിച്ചാണ് അന്വേഷണം.

Top