‘ഗാസയിൽ വംശഹത്യ അരുത്’: ഇസ്രയേലിനോട് രാജ്യാന്തര കോടതി

ഗാസയിൽ പലസ്തീൻ ജനതയെ വംശഹത്യ ചെയ്യുന്നത് തടയണമെന്ന് രാജ്യാന്തര നീതിന്യായ കോടതി ഇസ്രയേലിന് ഉത്തരവു നൽകി. കഴിഞ്ഞ ഒക്ടോബറിൽ ബന്ദിയാക്കിയ ഇസ്രയേൽ പൗരന്മാരെ നിരുപാധികം വിട്ടയയ്ക്കാൻ പലസ്തീൻ സംഘടനകളോട് കോടതി ആവശ്യപ്പെട്ടു. ഗാസയിലെ വംശഹത്യ തടയണമെന്നും വെടിനിർത്താൻ ഇസ്രയേലിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് രാജ്യാന്തര കോടതിയെ സമീപിച്ചത്. എന്നാൽ, വെടിനിർത്തലിനെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ല.

വംശഹത്യ പാടില്ലെന്ന് സൈനികരെ ബോധവൽക്കരിക്കണമെന്നും അതുണ്ടായാൽ കർശനശിക്ഷ നൽകണമെന്നും കോടതി നിർദേശിച്ചു. ഗാസയിലെ ജനങ്ങൾക്കു മാനുഷിക സഹായങ്ങൾ നൽകണം. ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വെടിനിർത്താൻ നിർദേശിച്ചില്ലെങ്കിലും രാജ്യാന്തര കോടതിയുടെ ഉത്തരവ് ഇസ്രയേലിനു തിരിച്ചടിയാണെന്ന് നയതന്ത്രതലത്തിൽ വിലയിരുത്തപ്പെടുന്നു. ഇതേസമയം, യുദ്ധം തുടരുമെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നൽകിയത്. ഇതുവരെ 26,257 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നും 64,797 പേർക്ക് പരുക്കേറ്റെന്നും ഗാസ അധികൃതർ അറിയിച്ചു.

Top