മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗരേഖ ആവശ്യമില്ല; കേന്ദ്രം

ന്യൂഡല്‍ഹി: സുപ്രീം കോടതി പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളെ നിയന്ത്രിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ മീഡിയയെ ആണ് നിയന്ത്രിക്കേണ്ടതെന്ന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം. വാട്സാപ്പ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റല്‍ മീഡിയ വാര്‍ത്തകള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

സിവില്‍ സര്‍വീസിലേക്ക് മുസ്ലിങ്ങള്‍ കൂടുതലായി എത്തുന്നത് യു.പി.എസ്.സി. ജിഹാദ് ആണെന്ന് ആരോപിച്ച് സുദര്‍ശന്‍ ടി.വി സംപ്രേഷണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് എതിരായ ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഉത്തരവാദിത്വപ്പെട്ട മാധ്യമ പ്രവര്‍ത്തനവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിന് നിലവില്‍ തന്നെ കോടതികളുടെ ഉത്തരവുകളും നിയമങ്ങളും ഉണ്ട്. പ്രിന്റ്, ഇലക്ട്രോണിക് തുടങ്ങിയ മേഖലകളിലെ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ നിയമങ്ങള്‍ ഉണ്ട്. അതിനാല്‍ മുഖ്യധാര മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗരേഖ ആവശ്യം ഇല്ല എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഇതിനിടെ, സിവില്‍ സര്‍വ്വീസ് പരിശീലത്തിന് സക്കാത്ത് ഫൗണ്ടേഷന്റെ ഫണ്ട് ലഭിച്ചത് കൊണ്ടാണ് യുപിഎസ്സി ജിഹാദ് എന്ന് പരിപാടിക്ക് തലക്കെട്ട് നല്‍കിയത് എന്ന് സുദര്‍ശന്‍ ടി വി സുപ്രീം കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. സകാത്ത് ഫൗണ്ടേഷന് ഫണ്ട് നല്‍കിയവരില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട്. ഈ ഫണ്ട് ആണ് സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഉപയോഗിക്കുന്നതെന്നും സുദര്‍ശന്‍ ടി വി എക്സിക്യുട്ടീവ് എഡിറ്റര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു.

Top