ന്യൂഡല്‍ഹി: ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ക്ഷേത്രമായിരുന്നു എന്ന വാദത്തിന് തെളിവുകളില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ. പണ്ട് താജ്മഹല്‍ ക്ഷേത്രമായിരുന്നുവെന്നും അതുകൊണ്ട് തന്നെ അവിടെ ഹിന്ദുക്കളെ ആരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ ആഗ്ര കോടതിയില്‍ കേസ് കൊടുത്തിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു വാദം തെറ്റാണന്നും താജ്മഹലിന് വ്യക്തമായ ചരിത്രം പറയാനുണ്ടെന്നും മഹേഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഇത്തരം വിവാദങ്ങളുടെ പേരില്‍ ഇവിടെ വളരെ സുഗമമായി നടന്ന് വരുന്ന വിനോദസഞ്ചാരത്തില്‍ കോട്ടം തട്ടാന്‍ അനുവദിക്കില്ലെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു.
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹല്‍ 1631ല്‍ തന്റെ പതിനാലാമത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നല്‍കുന്നതിനിടയില്‍ മരിച്ചു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ്മഹല്‍ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങള്‍ കാണിക്കുന്നു.
താജ്മഹലിന്റെ പണികള്‍ മുംതാസിന്റെ മരണത്തിനു ശേഷം ഉടന്‍ തന്നെ തുടങ്ങുകയുണ്ടായി. 1648 ല്‍ ഒരു അടിസ്ഥാന ശവകുടീരം പണിതീര്‍ന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് പണിതീര്‍ന്നത്.