ഇന്ത്യയില്‍ സമീപകാലത്തൊന്നും ക്രിക്കറ്റ് മത്സരം നടക്കില്ല; മുഖ്യം ജനങ്ങളുടെ ആരോഗ്യം

കൊല്‍ക്കത്ത: ക്രിക്കറ്റല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമമെന്നും അതിനാല്‍ സമീപകാലത്തൊന്നും ഇന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കില്ലെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. കൊവിഡ് 19 വൈറസ് രോഗബാധമൂലം ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കിയിരുന്നു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് മുന്നോടിയായി ഐപിഎല്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഗാംഗുലിയുടെ പ്രസ്താവന.

ജര്‍മനിയില്‍ ഫുട്‌ബോള്‍ ലീഗ് ഒഴിച്ചിട്ട സ്റ്റേഡിയങ്ങളില്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ജര്‍മനിയിലെയും ഇന്ത്യയിലെയും സാമൂഹിക അന്തരീക്ഷം വ്യത്യസ്തമാണെന്നും ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല ഒരു കായിക മത്സരവുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

മാര്‍ച്ച് 29നാണ് ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. കൊവിഡ് ഭീതിമൂലം ആദ്യം ഏപ്രില്‍ 15ലേക്ക് നീട്ടിവെച്ച ടൂര്‍ണമെന്റ് ലോക്ക്ഡൗണ്‍ നീട്ടിയതോടെ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുകയായിരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്തണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ബിസിസിഐക്ക് മുന്നിലുള്ളത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ ടി0 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത് സാധ്യമാവുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Top