കര്‍ണാടകയില്‍ അട്ടിമറിയില്ല; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ജയിച്ചു

ര്‍ണാടകയില്‍ നാലു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിച്ചു. ഒരു സീറ്റില്‍ ബിജെപിയാണ് ജയിച്ചത്. അട്ടിമറി നീക്കം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ത്തിയ ജെഡിഎസ് സ്ഥാനാര്‍ത്ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, ഡോ. സയ്യദ് നസീര്‍ ഹുസൈന്‍, ജിസി ചന്ദ്രശേഖര്‍ എന്നിവരാണ് വിജയിച്ചത്. യഥാക്രമം 47, 46, 46 വോട്ടുകള്‍ നേടിയാണ് ഇവരുടെ ജയം. ബിജെപി സ്ഥാനാർഥി നാരായൺ ഭണ്ഡാ​ഗെയാണ് വിജയിച്ച ബിജെപി സ്ഥാനാർഥി. ഇത് കോണ്‍ഗ്രസിന്റെ ഐക്യവും കെട്ടുറപ്പുമാണ് കാണിക്കുന്നതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.

‘എല്ലാ എംഎല്‍എമാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി. എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിച്ച വിവരം അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരോടും നന്ദി പറയുന്നു.’ ഡി കെ ശിവകുമാര്‍ പറഞ്ഞു.

15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭ സീറ്റുകളിലാണ് ഒഴിവുവന്നത്. ഇതില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ എന്നിവരടക്കം 41 പേര്‍ എതിരില്ലാതെയാണ് വിജയിച്ചത്.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുഗന്‍, കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവര്‍ എതിരില്ലാതെ വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. യുപിയില്‍ 10 സീറ്റിലും കര്‍ണാടകയില്‍ നാലു സീറ്റിലും ഹിമാചല്‍ പ്രദേശില്‍ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

Top