പണവായ്പ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പണവായ്പ നയത്തില്‍ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തികാഘാതത്തില്‍ നിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തത്.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 10.5ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. അതോടെ റിപ്പോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. അതേസമയം, പണപ്പെരുപ്പ നിരക്കുകള്‍ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മറ്റി വിലിയുരുത്തി.

2021 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതും ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയതും തിരിച്ചടിയാണ്. 2019 ഫെബ്രുവരിക്കു ശേഷം റിപ്പോ നിരക്കില്‍ ആര്‍ബിഐ 2.50 ശതമാനത്തിന്റെ കുറവാണു വരുത്തിയത്.

 

 

Top