വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി

Sreejith's death

കൊച്ചി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയാണ് തള്ളിയത്. കസ്റ്റഡി മരണം അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ തള്ളിയ സിംഗിള്‍ ബെഞ്ച്, കേസ് ഡയറി പരിശോധിച്ചില്ലെന്നും അഖിലയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ രണ്ടു വട്ടം സിംഗിള്‍ ബഞ്ച് കേസ് ഡയറി പരിശോധിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിശദമായ പരിശോധനക്ക് ശേഷമാണ് സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതേസമയം പൊലീസുകാര്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സി.ബി.ഐ ആരോപിച്ചു. മരിച്ചയാളുടെ പേരില്‍ അറസ്റ്റ് റെക്കോഡ് ചെയ്യുകയും, റിമാന്‍ഡ് അപ്ലിക്കേഷന്‍ ഉണ്ടാക്കുകയും ചെയ്തു എന്നും സി.ബി.ഐ പറഞ്ഞു. എന്നാല്‍ ഇത് പറയേണ്ടത് സി.ബി.ഐ അല്ല ഹര്‍ജിക്കാര്‍ ആണെന്ന് കോടതി വ്യക്തമാക്കി.

സിപിഎമ്മിനു വിരുദ്ധമായ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ശ്രീജിത്ത് പ്രവര്‍ത്തിച്ചതായോ അനുഭാവം കാണിച്ചതായോ വിദൂരസൂചന പോലുമില്ലെന്നു കോടതി വ്യക്തമാക്കി. എതെങ്കിലും പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും പറയുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രീജിത്തിന്റെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയതാല്‍പര്യമില്ലെന്നു വ്യക്തം. രാഷ്ട്രീയ താല്‍പര്യമില്ലെങ്കില്‍ ജില്ലാ പൊലീസ് മേധാവിയും രാഷ്ട്രീയ പാര്‍ട്ടിക്കാരും തമ്മില്‍ ഗൂഢാലോചനയ്ക്കു സാധ്യതയുമില്ലെന്നു കോടതി വിലയിരുത്തി.

കുടുംബാംഗങ്ങളും ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുമാണു കേസില്‍ സാക്ഷികള്‍. അവര്‍ നല്‍കുന്ന മൊഴിയെ ആശ്രയിച്ചാകും കേസിന്റെ ഫലം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫുകാര്‍ മര്‍ദിക്കുന്നതു കുടുംബാംഗങ്ങള്‍ കണ്ടുവെന്നാണു പറയുന്നത്. എസ്‌ഐ മര്‍ദിച്ചതു കണ്ടതായി കൂട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പറയുന്നു. അതിനാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നുമുള്ള ആശങ്കയില്‍ കാര്യമില്ല. ഭാര്യ ആവശ്യപ്പെട്ടു എന്നതുകൊണ്ടു മാത്രം സിബിഐ അന്വേഷണം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, കുടുംബത്തിനു 10 ലക്ഷം രൂപയും ഭാര്യക്കു സര്‍ക്കാര്‍ ജോലിയും നല്‍കിയിട്ടുണ്ട്. അതു തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി.

വാസുദേവന്റെ വീടാക്രമിച്ച കേസുമായി ബന്ധപ്പെട്ടു രാഷ്ട്രീയ ഇടപെടലുണ്ടായെന്നും സ്വാധീനത്തിന്റെ ഫലമായി എസ്പിയും സിഐയും മറ്റു പൊലീസുകാരും ഉള്‍പ്പെട്ട ഗൂഢാലോചനയായി അതു പരിണമിച്ചെന്നും അതിന്റെ ഫലമായി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തെന്നുമാണ് ആരോപിക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ശ്രീജിത്തിന്റെ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലിനു സാധ്യതയില്ലെന്നു കോടതി വിലയിരുത്തി.

Top