ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല, നിബന്ധനകളോടെ ചോദ്യം ചെയ്യാം

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രഹിംകുഞ്ഞിന് ജാമ്യമില്ല. ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് ഒരു ദിവസത്തെ അനുമതിയും നല്‍കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

നവംബര്‍ 30 നാണ് വിജിലന്‍സിന് ലേക് ഷോര്‍ ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ തന്നെയാണ് ചോദ്യം ചെയ്യാനുള്ള അനുമതിയുള്ളത്. നവംബര്‍ 30-ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും ശേഷം മൂന്ന് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും ചോദ്യം ചെയ്യാം. ഇത്തരത്തില്‍ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിട്ടുള്ളത്.

ചോദ്യം ചെയ്യലിന് മുന്നോടിയായിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തിയിരിക്കണം. മൂന്ന് പേരില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ സംഘത്തില്‍ പാടില്ല. ഒരു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യരുത്. ഒരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം നല്‍കണം. ചികിത്സ തടസ്സപ്പെടുത്തരുത്. കോടതി ഉത്തരവ് ആശുപത്രി അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തണം. ശാരീരികമായോ മാനസികമായോ ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കരുത്. തുടങ്ങിയ നിബന്ധനകളാണ് വിജിലന്‍സിന് മുന്നില്‍ കോടതി വെച്ചിട്ടുള്ളത്.

Top