no-arrest-against-kamalc and nadhir-DGP

കണ്ണൂര്‍: ദേശീയഗാനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എഴുത്തുകാരന്‍ കമല്‍സി ചവറയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കണ്ണൂര്‍ ആറളം പൊലീസ് അറസ്റ്റ് ചെയ്ത നദീറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ഇരുവരെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണെന്നും നദീറിനെതിരെ തെളിവില്ലായെന്ന് ബോധ്യപ്പെട്ടതിനാലാണ് വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.

കമല്‍സിക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ല. ഇനി ചുമത്തിയാല്‍ തന്നെ നിലനില്‍ക്കില്ല. കമല്‍സിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. കമല്‍സിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഇരുവരെയും അറസ്റ്റ് ചെയ്തുവെന്നും യുഎപിഎ ചുമത്തിയെന്നുമാണ് നേരത്തെ വാര്‍ത്ത വന്നിരുന്നത്. മാര്‍ച്ച് മാസം രജിസ്റ്റര്‍ ചെയ്ത ആറളം കേസില്‍ നദീറിന് പങ്കില്ലെന്ന് പൊലീസിന് ബോധ്യമായെന്നും ഡിജിപി വ്യക്തമാക്കി.

എന്നാല്‍ കേസന്വേഷണവുമായി മുന്നോട്ട് പോകുമെന്നും നാളെ ഇവര്‍ക്കെതിരെ തെളിവ് ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു.

കമല്‍സിയെ കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു നദീറിനെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

തുടര്‍ന്ന് ആറളം പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രി ആറളത്തെത്തിയ നദീറിന്റെ തെളിവെടുപ്പ് നടത്തിയെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. ഇന്നലെ രാത്രി തന്നെ നദീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് നദീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

കേസന്വേഷിക്കുന്ന ഇരിട്ടി ഡിവൈഎസ്പി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ആറളം വിയറ്റ്‌നാം കോളനിയിലെ ആദിവാസികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ഇവര്‍ നദീറിനെ തിരിച്ചറിഞ്ഞെന്നുമാണ് പൊലീസ് പറഞ്ഞത്.

2016 മാര്‍ച്ചിലാണ് നദീറിനെതിരെ യുഎപിഎ ചുമത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ 2016 മാര്‍ച്ചില്‍ നദീര്‍ ഉള്‍പ്പെടെ ആറംഗ സംഘം കാടുകയറിയെന്നും അവിടെ ആദിവാസികളെ ആയുധം കാണിച്ച് ഭിഷണിപ്പെടുത്തിയെന്നും കാട്ടുതീ എന്ന പുസ്തകം വിതരണം ചെയ്‌തെന്നുമാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ള കുറ്റം.

Top