തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; 17 സീറ്റില്‍ സിപിഎം ഒറ്റക്ക് മത്സരിക്കും

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാതെ ഒറ്റക്ക് മത്സരിക്കാനാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഫലം കാണാത്തതിനെതുടര്‍ന്നാണ് ഒറ്റക്ക് മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെതിരെയും സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. തെലങ്കാനയില്‍ 17 സീറ്റിലായിരിക്കും സിപിഎം മത്സരിക്കുക. നേരത്തെ ഇടത് പാര്‍ട്ടികള്‍ക്കായി നാല് സീറ്റ് മാറ്റി വയ്ക്കാന്‍ ആണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

മത്സരിക്കുന്ന 17 നിയമസഭ മണ്ഡലങ്ങളുടെ പട്ടിക സിപിഎം പുറത്തിറക്കുകയായിരുന്നു. ഭദ്രാചലം, അശ്വാര്‍പേട്ട്, പാലേരു, മദിര, വൈറ, ഖാമാമം, സാതുപള്ളി, മിരിയാലഗുഡം, നാല്‍ഗൊണ്ട, നകിരെകല്‍, ഭുവനഗിരി, ഹസുര്‍നഗര്‍, കൊടാട്, ഇബ്രാഹിംപട്ടണം, പടന്‍ചേരു, മുഷീറബാദ് എന്നീ 17 ഇടങ്ങളിലായിരിക്കും സിപിഎം മത്സരിക്കുക. തെലങ്കാനയില്‍ സീറ്റ് ധാരണക്കായി കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തമ്മില്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സിപിഎം ആവശ്യപ്പെട്ട പാലേരു സീറ്റ് നല്‍കാനാകില്ലെന്ന കോണ്‍ഗ്രസ് നിലപാട് ധാരണ വൈകിപ്പിക്കുന്നതിന് കാരണമായിരുന്നു.

പാലേരുവിന് പകരം മിരിയാലഗുഡം, വൈറ സീറ്റുകള്‍ സിപിഎമ്മിന് നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചത്. ശക്തികേന്ദ്രമായ പാലേരുവില്‍ സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രത്തെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. സീറ്റ് ധാരണ സംബന്ധിച്ച പലതവണയായി യോഗം ചേര്‍ന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ അന്തിമധാരണയിലെത്തിയില്ല.

കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഇനിയും തീരുമാനം വൈകിയാല്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. സീറ്റ് ചര്‍ച്ച സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സിപിഎം തീരുമാനം.

Top