നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ശുഹൈബ്, മധു വിഷയം പ്രതിപക്ഷ ആയുധം

തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 24 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ബജറ്റ് ചര്‍ച്ചകളും നിയമനിര്‍മ്മാണവും നടത്തും.

കണ്ണൂരിലെ ശുഹൈബ് വധവും അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും.

തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭരണപക്ഷത്തെ ആക്രമിക്കാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക. മട്ടന്നൂര്‍ ശുഹൈബ് വധത്തില്‍ നിയമസഭയില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ശുഹൈബ് വധം സിബിഐയെ ക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ നേതാക്കള്‍ സമരം നടത്തിവരികയാണ്. കണ്ണൂരില്‍ കെ സുധാകരന്റെ നിരാഹാരസമരം എട്ടാംദിവസത്തിലേക്ക് കടന്നു. അതിനാല്‍ തന്നെ തുടക്കം മുതല്‍ വിഷയം ഉയര്‍ത്തിക്കാട്ടി സഭയെ പ്രക്ഷുബ്ധമാക്കാനായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം.

മധുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് ഉയര്‍ന്നുവന്ന വിഷയങ്ങളും, ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും.

ബിനോയ് കോടിയേരി കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും വിഷയം പ്രതിപക്ഷം വീണ്ടും എടുത്തിടാനാണ് സാധ്യത. ബജറ്റ് സമ്മേളനം ഏപ്രില്‍ നാലിന് സമാപിക്കും.

Top