യുഎൻ യോ​ഗത്തിൽ നിത്യാനന്ദയുടെ കൈലാസത്തിന്റെ പ്രതിനിധി; ഇന്ത്യക്കെതിരെ ആരോപണം

ലൈം​ഗികാതിക്രമ കേസിനെ തുടർന്ന് ഇന്ത്യ വിട്ട് സ്വന്തമായി രാജ്യം സ്ഥാപിച്ച നിത്യാനന്ദയുടെ കൈലാസത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്നും സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’ യുടെ പ്രതിനിധിയായാണ് മാ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീ പങ്കെടുത്തത്. ഇന്ത്യയിൽ നിരവധി ആശ്രമങ്ങൾ നടത്തിയിരുന്ന നിത്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമവും പീഡനവും ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് നാടുവിട്ടത്.

2019 നവംബറിൽ, ആശ്രമത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങൾ ഗുജറാത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒളിവിൽ പോയത്. തുടർന്ന് കൈലാസം എന്ന രാജ്യം സ്ഥാപിച്ച് സ്വന്തമായി നാണയവും പാസ്പോർട്ടും പുറത്തിറക്കി. എന്നാൽ, രാജ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. കൈലാസ രാജ്യത്തിന്റെ രാജാവായി നിത്യാനന്ദയെ പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരി 22ന് ചേർന്ന 19-ാമത് യുണൈറ്റഡ് നേഷൻസ് കമ്മിറ്റി സുസ്ഥിര വികസന യോഗത്തിലാണ് മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്. വിജയപ്രിയ ‘കൈലാസത്തിൽ നിന്നുള്ള സ്ഥിരം അംബാസഡർ’ ആണെന്നാണ് യുണൈറ്റഡ് നേഷൻസ് വെബ്‌സൈറ്റിൽ പറയുന്നത്. ‘രാഷ്ട്ര’ത്തിന്റെ സ്ഥാപകനായ നിത്യാനന്ദയെ ഇന്ത്യ പീഡിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. ഹിന്ദുമതത്തിന്റെ പരമാധികാര രാഷ്ട്രമായാണ് കൈലാസത്തെ അവർ വിശേഷിപ്പിച്ചത്. ഹിന്ദുമതാചാര്യനായ നിത്യാനന്ദ പരമശിവമാണ് രാജ്യം സ്ഥാപിച്ചത്. ഹിന്ദു നാഗരികതയെയും ഹിന്ദുമതത്തിന്റെ 10,000 പാരമ്പര്യങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നതാണെന്നും ഈ ഗോത്രങ്ങളുടെ നേതാവ് നിത്യാനന്ദയാണെന്നും അവർ കൂട്ടിച്ചേർത്തു. കൈലാസ 150 രാജ്യങ്ങളിൽ എംബസികളും എൻജിഒകളും സ്ഥാപിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

2010-ൽ കർണാടക സെഷൻസ് കോടതി നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുൻ ഡ്രൈവർ ലെനിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 2020ൽ നിത്യാനന്ദ രാജ്യം വിട്ടെന്ന് ചൂണ്ടിക്കാട്ടി ലെനിൻ ഹർജി നൽകിയതോടെ ജാമ്യം റദ്ദാക്കി. 2022 ഒക്ടോബറിൽ ബ്രിട്ടീഷ് പാർലമെന്റിൽ ദീപാവലി ആഘോഷത്തിന് നിത്യാനന്ദയുടെ അനുയായികളിൽ ഒരാളായ നിത്യ ആത്മദയാനന്ദയെ ക്ഷണിച്ചത് വിവാദമായിരുന്നു. കൺസർവേറ്റീവ് എംപി ബോബ് ബ്ലാക്ക്മാനും ഹൗസ് ഓഫ് ലോർഡ്സ് അംഗം റാമി റേഞ്ചറുമാണ് നിത്യയെ ക്ഷണിച്ചത്. ഇന്റർപോൾ നിത്യാനന്ദക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ വിസ്സമ്മതിച്ചിരുന്നു.

Top