മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത് ബിഹാറിന്റെ താത്പര്യം സംരക്ഷിക്കാനെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി അഴിമതിക്കെതിരായ പോരാട്ടമെന്ന് നിതീഷ് കുമാര്‍.

ബിഹാറിന്റെ താത്പര്യം അനുസരിച്ചാണ് രാജിയെന്നും ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുക അസാധ്യമാണെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് നിതീഷ് മാധ്യമങ്ങളോടു പറഞ്ഞു.

അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ച നിതീഷ്, അഴിമതിക്കെതിരേ പോരാടാന്‍ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ജെഡി അനുവദിക്കുന്നില്ലെന്ന് നിതീഷ് കുറ്റപ്പെടുത്തി. അഴിമതി ആരോപണത്തില്‍ കുരുങ്ങിയ തേജസ്വി യാദവിനെതിരേ പാര്‍ട്ടി നടപടിയെടുക്കണമെന്നും നിതീഷ് മാധ്യമങ്ങളോടു സംസാരിക്കവെ ആവശ്യപ്പെട്ടു.

അതേസമയം, തേജസ്വിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അഴിമതി ആരോപണങ്ങളില്‍ വിശദീകരണം ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും നിതീഷ് വിശദീകരിച്ചു.

Top