’24 മണിക്കൂറിനകം പോസ്റ്റ് ഡിലീറ്റ് ചെയ്യണം,മാപ്പു പറയണം’; ഖാര്‍ഗെയ്ക്കും ജയ്റാം രമേശിനും നോട്ടീസയച്ച് ഗഡ്കരി

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ജനറല്‍ സെക്രട്ടറി ജയറാം രമേശിനും വക്കീല്‍ നോട്ടീസ് അയച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.താന്‍ നല്‍കി അഭിമുഖം വളച്ചൊടിക്കുകയും വികൃതമാക്കി അവതരിപ്പിക്കുകയും ചെയ്തെന്നാരോപിച്ചാണ് ഗഡ്കരി നോട്ടീസയച്ചത്.ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍നിന്നുള്ള 19 സെക്കന്‍ഡ് വരുന്ന വീഡിയോ ദൃശ്യം കോണ്‍ഗ്രസ് നേതാക്കാള്‍ വളച്ചൊടിച്ചെന്നാണ് ഗഡ്കരി ആരോപിച്ചു.

താന്‍ പറഞ്ഞതിന്റെ സന്ദര്‍ഭവും ഉദ്ദേശ്യവും അര്‍ത്ഥവും മറച്ചുവെച്ചാണ് കോണ്‍ഗ്രസ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ, വിഷ്വല്‍ ക്ലിപ്പിംഗ് എക്സില്‍ പങ്കുവെച്ചതെന്ന് ഗഡ്കരി ആരോപിച്ചു.തന്റെ അനുഭാവികളില്‍ ആശയകുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു വഞ്ചനാപരമായ പ്രവൃത്തി ചെയ്തതെന്നും ഗഡ്കരി ആരോപിച്ചു.നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മൂന്ന് ദിവസത്തിനകം മാപ്പെഴുതി നല്‍കുകയും ചെയ്യണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

‘ഗ്രാമങ്ങളും പാവപ്പെട്ടവരും തൊഴിലാളികളും കര്‍ഷകരും അസന്തുഷ്ടരാണ്… ഗ്രാമങ്ങളില്‍ നല്ല റോഡുകളില്ല, കുടിക്കാന്‍ വെള്ളമില്ല, നല്ല ആശുപത്രികളില്ല, നല്ല സ്‌കൂളുകളില്ല’ എന്ന് കേന്ദ്രമന്ത്രി പറയുന്ന തരത്തിലുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് പങ്കുവച്ചത് എന്നാണ് പരാതി.ഇതിന് മുമ്പും ശേഷവും ഗഡ്കരി പറഞ്ഞ വാക്കുകള്‍ വെട്ടികളഞ്ഞാണ് കോണ്‍ഗ്രസ് ഈ ഭാഗം മാത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. യഥാര്‍ത്ഥത്തില്‍ ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്താന്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത്.

Top