ഇന്ത്യയിൽ ഡ്രൈവറില്ലാ കാറുകൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി

ഡ്രൈവർമാരുടെ ജോലി സംരക്ഷിക്കാൻ ഇന്ത്യയിൽ ഡ്രൈവറില്ലാ കാറുകൾ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി. ഡ്രൈവർമാരുടെ ജോലി സംരക്ഷിക്കാൻ ഡ്രൈവറില്ലാ കാറുകൾ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. ഐഐഎം നാഗ്പൂർ ആതിഥേയത്വം വഹിച്ച സീറോ മൈൽ സംവാദിന്റെ ഭാഗമായി ബിസിനസ് ടുഡേയോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രൈവറില്ലാ കാറുകൾ ഇന്ത്യയിലേക്ക് വരാൻ ഒരിക്കലും അനുവദിക്കില്ലെന്നും, കാരണം നിരവധി ഡ്രൈവർമാർക്ക് ജോലി നഷ്ടപ്പെടുമെന്നും അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും ഗഡ്‍കരി പറഞ്ഞു. അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള സർക്കാർ നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കാറുകളിൽ ആറ് എയർബാഗുകൾ ഉൾപ്പെടുത്തുക, റോഡുകളിലെ ബ്ലാക്ക് സ്‍പോട്ടുകൾ കുറയ്ക്കുക, പിഴകൾ വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് സർക്കാരിന്‍റെ നീക്കങ്ങൾ.

വാഹന വ്യവസായത്തിലും നൂതന സാങ്കേതികവിദ്യയുടെ ആവശ്യം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്‌ല കാറുകൾ ഓട്ടോപൈലറ്റ് മോഡ് പോലെയുള്ള നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ടെസ്‌ല ഇങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച്, അമേരിക്കൻ വാഹന നിർമ്മാതാക്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ സർക്കാർ തയ്യാറാണെന്നും എന്നാൽ ചൈനയിൽ നിർമ്മിച്ച് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

ഇതിനുപുറമെ ഹൈഡ്രജൻ ഇന്ധനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഗഡ്‍കരി പങ്കുവച്ചു. പൊതു അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യ സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജനെ ഭാവിയിലെ ഇന്ധനം എന്ന് വിളിക്കുന്ന നിതിൻ ഗഡ്കരി, ഇൻഫ്രാസ്ട്രക്ചർ വർധിപ്പിക്കാൻ സഹായിക്കുന്ന മികച്ച സാങ്കേതിക വിദ്യ കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുകയാണെന്നും ബിസിനസ് ടുഡേയോട് പറഞ്ഞു.

Top