ന്യൂഡല്‍ഹി: വിവാദപരാമര്‍ശവുമായി നീതി അയോഗ് അംഗം വി കെ സരസ്വത് രംഗത്ത്. ജമ്മു കശ്മീരിലുള്ളവര്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകള്‍ കാണാനെന്ന വിവാദ പരാമര്‍ശമാണ് സരസ്വത് ഉന്നയിച്ചത്. ധിരുഭായി അംബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ ഇന്റര്‍നെറ്റ് ഇല്ലാത്തതുകൊണ്ട് എന്താണ് പ്രശ്‌നം. ഇന്റര്‍നെറ്റിലൂടെ എന്താണ് നിങ്ങള്‍ അവിടെയുള്ളവര്‍ കാണുന്നത്. വൃത്തികെട്ട സിനിമകള്‍ കാണുന്നതല്ലാതെ നിങ്ങള്‍ മറ്റൊന്നും ഇന്റര്‍നെറ്റില്‍ ചെയ്യുന്നില്ല’,-എന്നായിരുന്നു സരസ്വതിന്റെ പ്രസ്താവന.
എന്നാല്‍, പ്രസ്താവന വിവാദമായതോടെ ഇന്‍റര്‍നെറ്റിന് വിലക്കേർപ്പെടുത്തിയത് കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചില്ലെന്ന് പറയാനാണ് താന്‍ ശ്രമിച്ചതെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്ന് സരസ്വത് തലയൂരുകയായിരുന്നു.
അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തതിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത് സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും സരസ്വത് പറഞ്ഞു.
ഇതിനിടെ, ജമ്മു കശ്മീരില്‍ 2ജി മൊബൈല്‍ സേവനം ശനിയാഴ്ച പുനഃസ്ഥാപിച്ചു. എന്നാല്‍ ശ്രീനഗറിലും മറ്റ് ഏഴ് ജില്ലകളിലുമുള്ള ഇന്റര്‍നെറ്റ് വിലക്ക് തുടരും. ഓഗസ്റ്റ് അഞ്ചുമുതലാണ് കശ്മീരില്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയത്.