വ്യാജ വാർത്തകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടി നിത്യ മേനോൻ

മുംബൈ : സിനിമ താരങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതും അത് നിഷേധിച്ച് അവര്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തുന്നതും പുതുമയുള്ള കാര്യമല്ല. ഇത്തരത്തില്‍ കഴിഞ്ഞ മാസം വാര്‍ത്തകളില്‍ നിറഞ്ഞത് നടി നിത്യ മേനോനായിരുന്നു. ഒരു തമിഴ് താരം ഷൂട്ടിംഗ് സെറ്റില്‍ തന്നെ ശല്യം ചെയ്തെന്നും തമിഴ് സിനിമയില്‍ താന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടെന്നും നിത്യ പറഞ്ഞതായി ഇന്നലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചില പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളിലാണ് ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചാണ് നിത്യ എത്തിയത്.

“പത്രപ്രവര്‍ത്തകരിലെ ഒരു വിഭാഗം ഈ വിധം താണ നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നത് ഏറെ ഖേദകരമാണ്. ഇതിനേക്കാള്‍ മെച്ചപ്പെടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇത് വ്യാജ വാര്‍ത്തയാണ്. പൂര്‍ണമായും അസത്യം. ഇങ്ങനെയൊരു അഭിമുഖം ഞാന്‍ നല്‍കിയിട്ടില്ല. ഈ അപവാദപ്രചരണം തുടങ്ങിവച്ചത് ആരെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ ദയവായി അത് എന്നെ അറിയിക്കുക. ക്ലിക്ക് ലഭിക്കാന്‍ വേണ്ടിമാത്രം ലളിതമായി ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നവര്‍ക്ക് അതിന്റെ ബാധ്യത ഉണ്ടാവേണ്ടതുണ്ട്.” – എന്നാണ് അന്ന് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നിത്യ പ്രതികരിച്ചത്.

ഇപ്പോള്‍ സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കുകയാണ് നിത്യ. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ മേനന്റെ വിശദീകരണം വന്നിരിക്കുന്നത്. ഇത്തരം വാര്‍ത്തകളില്‍ കേള്‍ക്കുമ്പോള്‍ തൊലിക്കട്ടി വേണം എന്നാണ് ചിലര്‍ പറയാറ് എന്നാല്‍ ഇത് തൊലിക്കട്ടിയുടെ കാര്യമല്ലെന്ന് നിത്യ അഭിമുഖത്തില്‍ തീര്‍ത്തു പറയുന്നു.

“ആരോ എന്നെ ഉപദ്രവിച്ചുവെന്ന് അര്‍ക്കെങ്കിലും എങ്ങനെ പറയാൻ സാധിക്കും ? ഈ കാര്യം പുറത്ത് പറയണം എന്ന് തോന്നി. ആ ഉത്തരവാദിത്തം എനിക്കുണ്ട്. ആളുകൾ നിങ്ങളെ മോശമായി ചിത്രീകരിക്കുമ്പോള്‍ നിങ്ങൾ അവരുടെ നേരെ വിരൽ ചൂണ്ടണം. ഇത്തരം കാര്യം ചെയ്യുന്നതിന്റെ ആഘാതവും അനന്തരഫലങ്ങളും അവർ അഭിമുഖീകരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.” -നിത്യ പറയുന്നു.

ഇത്തരം കാര്യങ്ങള്‍ നിങ്ങളെ ബാധിക്കരുത്. നമ്മള്‍ വലിയ സ്പിരിച്വല്‍ വ്യക്തിയല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നമ്മളെ അസ്വസ്തരാക്കും. എന്നാല്‍ ഈ കാര്യങ്ങളില്‍ തൂങ്ങി എന്നും അസ്വസ്തരായി ഇരിക്കാനം സാധിക്കില്ല. എന്റെ ആരോഗ്യം മുഖ്യമാണല്ലോ. ആരെങ്കിലും ബോധമില്ലാതെ ചെയ്യുന്ന കാര്യത്തിന് ഞാന്‍ എന്തിന് അസ്വസ്തയാകണം. ഞാനും മുതിര്‍ന്ന് പക്വതയുള്ള ഒരു വ്യക്തിയാണല്ലോ. ചിലര്‍ പറയും ഇതൊക്കെ നേരിടാന്‍ തൊലിക്കട്ടി വേണമെന്ന്, ശരിക്കും അതല്ല കാര്യം.

അത്തരം കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ സ്വയം വേർപെട്ട് നിൽക്കാം എന്നതിനെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയാണ് വേണ്ടത്. എന്നെക്കുറിച്ച് നിരവധി കിംവദന്തികൾ വന്നിട്ടുണ്ട്, ആളുകൾ അതെല്ലാം വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. ഓരോന്നും ശരിക്കും സംഭവിച്ചത് പോലെയാണ് എഴുതിയിരിക്കുന്നത്. എന്നാൽ ഇത്തവണ, അതിനെക്കുറിച്ച് സംസാരിക്കേണ്ടത് ആവശ്യമാണെന്ന് തോന്നി” – നിത്യ അഭിമുഖത്തില്‍ പറയുന്നു.

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ “മാസ്റ്റർപീസാണ്” നിത്യയുടെതായി മലയാളത്തില്‍ ഇനി എത്താനുള്ള പ്രൊജക്ട്. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനാറാണ് മാസ്റ്റർപീസ് എന്ന് ട്രെയ്ലര്‍ ഉറപ്പ് നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ സ്പെഷ്യൽസിന്റെ മാസ്റ്റർപീസിൽ നിത്യ മേനനൊപ്പം ഷറഫുദ്ദീൻ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവർ അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിൽ സീരീസ് ലഭ്യമാകും.

സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജ് നിർമ്മിച്ച ഈ ഷോ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് എൻ.ആണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത്‌. ഒക്ടോബർ 25 ന് മാസ്റ്റർപീസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

Top