ദുബായില്‍ മരിച്ച നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു

കൊച്ചി: ദുബായില്‍ മരിച്ച നിതിന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നിയമ യുദ്ധം നടത്തിയവരാണ് നിതിനും ഭാര്യ ആതിരയും. തിങ്കളാഴ്ച്ചയായാണ് ഉറക്കത്തിനിടെ ഹൃദയാഘാതം വന്ന് നിതിന്‍ മരണപ്പെടുന്നത്. പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. എയര്‍ ആറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് നിതിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. ആംബുലന്‍സില്‍ മൃതദേഹം ഉടന്‍ കോഴിക്കോട്ടേക്ക് പുറപ്പെടും.

നിതിന്റെ ഭാര്യ ആതിര പ്രസവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ്. ഇവരെ കാണിക്കാനായി മൃതദേഹം ആദ്യം ആശുപത്രിയിലെത്തിക്കും. അതിന് ശേഷമാണ് പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ട് പോവുക. വൈകീട്ട് സംസ്‌ക്കാരം നടത്തും.

കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.

പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്‌ക്കൊപ്പം നാട്ടില്‍ പോകാന്‍ നിധിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്. സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഇടപെടലുണ്ടാക്കിയതിനുള്ള നന്ദി സൂചകമായി ഷാഫി പറമ്പില്‍ എം.എല്‍.എ ആതിരക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു. എന്നാല്‍ ടിക്കറ്റ് വാങ്ങാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിധിനും പകരം രണ്ടു പേര്‍ക്ക് ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു.

Top