നിതാരി കൊലപാതക പരമ്പരയിലെ പ്രതികള്‍ക്ക് വധശിക്ഷ

ന്യൂഡല്‍ഹി: നിതാരി കൊലപാതക കേസില്‍ കുറ്റക്കാരായ മൊഹീന്ദര്‍ സിങ് പാന്ദറിനും സുരീന്ദര്‍ കോലിക്കും സി.ബി.ഐ കോടതി വധശിക്ഷ വിധിച്ചു.

ഇരുവരും ചേര്‍ന്ന് അവസാനം കൊലപ്പെടുത്തിയ പിങ്കി സര്‍ക്കാര്‍ എന്ന യുവതിയുടെ കേസുമായി ബന്ധപ്പെട്ടാണ് വധശിക്ഷ വിധിച്ചത്.

2006 ല്‍ പാന്ദറുടെ വീട്ടില്‍നിന്ന് 16 പേരുടെ തലയോട്ടികളും എല്ലുകളും കണ്ടെടുക്കുന്നതോടെയാണ് രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പരകള്‍ പുറം ലോകമറിയുന്നത്.

പിങ്കി സര്‍ക്കാറിന്റെ തലയോട്ടിയും വസ്ത്രങ്ങളും പാന്ദറുടെ വീടിന്റെ പിറകുവശത്ത് ഉപേക്ഷിച്ച നിലയില്‍ സി.ബി.ഐ കണ്ടെത്തിയിരുന്നു.

കോടതി രേഖകള്‍ പ്രകാരം, കൊലപ്പെടുത്തിയ ശേഷം സുരീന്ദര്‍ മൃതദേഹം ഒന്നാം നിലയിലെ ബാത്‌റൂമിലെത്തിച്ച് അവയവങ്ങള്‍ കത്തികൊണ്ട് ഛേദിച്ച് തലയും വസ്ത്രങ്ങളും വീടിനു പിറകുവശത്തേക്ക് വലിച്ചെറിഞ്ഞുവെന്നാണുള്ളത്.

പാന്ദറുടെ വീട്ടില്‍ ജോലിക്കെത്തിയ 16 പെണ്‍കുട്ടികളെയാണ് വീട്ടുവേലക്കാരനായ കോലിയുടെ സഹായത്തോടെ നിര്‍ദയം കൊലപ്പെടുത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കി കൊലപ്പെടുത്തുകയും മാംസ ഭാഗങ്ങള്‍ ഭക്ഷിക്കുകയും ചെയ്തിരുന്നതായി പാന്ദറുടെ സഹായി നേരത്തെ മൊഴി നല്‍കിയിരുന്നു.

പാന്ദര്‍ തന്റെ വീടിനു സമീപമുള്ള ചേരികളിലെ കുട്ടികളെ വീട്ടു ജോലിക്കായി കൊണ്ടുപോവുകയും. അവരെ ലൈംഗികമായി ഉപയോഗിച്ചതിനു ശേഷം കൊന്നുകളയുകയുമായിരുന്നു പതിവ് എന്ന് തെളിഞ്ഞിട്ടുണ്ട്.

കുട്ടികളെ കാണാതായി എന്ന് നിരവധി പരാതികളും പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. അപൂവങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് പരാമര്‍ശിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

Top