ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് കുറിപ്പ്; എന്‍ഐടി അധ്യാപിക 13 ന് നേരിട്ട് സ്റ്റേഷനിലെത്തണം

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് എഫ്ബി പോസ്റ്റിട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. അധ്യാപികയുടെ വീട്ടിലെത്തിയാണ് കുന്നമംഗലം പൊലീസ് ഒരുമണിക്കൂറോളം അധ്യാപികയെ ചോദ്യം ചെയ്തത്. അധ്യാപികയ്‌ക്കെതിരെ കലാപ ആഹ്വാനത്തിനാണ് കേസെടുത്ത്. എസ് എഫ് ഐ യുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ മാസം 13 ന് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. എന്‍ഐടിയുടെ ആഭ്യന്തരഅന്വേഷണ റിപ്പോര്‍ട്ടിനു ശേഷമാകും വകുപ്പു തല നടപടികളുണ്ടാകുക. വ്യാപക പ്രതിഷേധങ്ങളെത്തുടര്‍ന്ന് അധ്യാപിക അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്.’പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയില്‍ അഭിമാനം കൊള്ളുന്നു) വെന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.

Top