പതിനഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ ആണോ വരുമാനം; പ്രവാസിയായി കണക്കാക്കില്ല

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബിസിനസില്‍നിന്നോ തൊഴിലില്‍നിന്നോ മുന്‍വര്‍ഷം 15 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടാവുകയും ഏതെങ്കിലും രാജ്യത്തു നികുതി നല്‍കാതിരിക്കുകയും ചെയ്താല്‍ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്തി ധനകാര്യ ബില്‍ പാര്‍ലമെന്റ് പാസ്സാക്കി. 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ പ്രവാസി പദവി നഷ്ടപ്പെടുമെന്നതിനു പുറമെയാണ് ഈ വ്യവസ്ഥയിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഭേദഗതി നിര്‍ദേശിച്ചത്.

വിദേശത്തു നികുതി നല്‍കാത്തവര്‍ക്ക് പ്രവാസി പദവി നഷ്ടമാകുമെന്ന നിര്‍ദേശം വിവാദമായതിനാലാണ് 15 ലക്ഷമെന്ന അധിക വ്യവസ്ഥ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയത്. പാര്‍ലമെന്റിന്റെ ഇരു സഭകളും ചര്‍ച്ചയില്ലാതെയാണ് ബില്‍ പാസാക്കിയത്. ബജറ്റിനൊപ്പം കഴിഞ്ഞ മാസം 1ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനു ധനമന്ത്രിതന്നെ 59 ഭേദഗതികള്‍ നിര്‍ദേശിച്ചു. ഇവയെല്ലാം അംഗീകരിക്കുകയും ചെയ്തു.

വിദേശത്ത ടൂര്‍ പാക്കേജ് നല്‍കുന്നവര്‍, തുകയുടെ 5% ആദായ നികുതിയിനത്തില്‍ ഈടാക്കണണമെന്നു ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. മറ്റാവശ്യങ്ങള്‍ക്കു വിദേശത്തേക്കു ബാങ്കുകളും മറ്റും നല്‍കുന്ന പണം 7 ലക്ഷം രൂപവരെയെങ്കില്‍ സ്രോതസ്സില്‍ 5% നികുതി ഈടാക്കേണ്ടതില്ലെന്ന ഭേദഗതി പാസാക്കി. 7 ലക്ഷത്തില്‍ കൂടുതലാണ് നല്‍കുന്നതെങ്കില്‍, അധിക തുകയ്ക്ക് 5% നികുതി ഈടാക്കാം. വിദേശത്തേക്കു നല്‍കുന്ന പഠനവായ്പയാണെങ്കില്‍, 7 ലക്ഷത്തില്‍ കൂടുതലുള്ള തുകയ്ക്ക് 1.5% ആയിരിക്കും നികുതി.

Top