രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് നിര്‍ഭയ പ്രതി; മുകേഷ് സിംഗിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതിയായ മുകേഷ് സിംഗ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്താണ് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കിയത്.ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് കേസില്‍ വിധി പറയുക.

രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാന്‍ പരിമിതമായ അധികാരമേ ഉള്ളു എന്ന് ഇന്നലെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ദയാഹര്‍ജി പരിഗണിച്ചതിലെ നടപടിക്രമങ്ങള്‍ മാത്രമേ പരിശോധിക്കൂവെന്നും കോടതി അറിയിച്ചിരുന്നു. ദയാഹര്‍ജിയില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.

ഫെബ്രുവരി 1-ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ സിംഗ് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. നേരത്തെ വിനയ് ശര്‍മയും മുകേഷ് സിംഗും നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.

Top