തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; പ്രതികളുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ഭയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാളെ തൂക്കിലേറ്റുന്നതിന് മുമ്പ് പ്രതികള്‍ സുപ്രീം കോടതിയെ കൂടി സമീപ്പിച്ചേക്കുമെന്നാണ് സൂചന. വിചാരണക്കോടതി വിധി വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണ് എന്നാണ് കുറ്റവാളികളുടെ അഭിഭാഷകന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. എന്നാല്‍ ഹര്‍ജിയില്‍ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഹര്‍ജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാര്‍ നിലപാടെടുത്തു. ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ദൈവത്തെ കാണാനുള്ള കുറ്റവാളികളുടെ സമയം അടുത്തെന്നായിരുന്നു കോടതിയുടെ മറുപടി.

എന്തിനാണ് ഞങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാന്‍ സമയമില്ലെന്നും പറഞ്ഞ ജഡ്ജിമാര്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിലെ ആസൂത്രണവും ചൂണ്ടിക്കാട്ടി. ഒരു രേഖയുമില്ലാതെയാണ് ഹര്‍ജി നല്‍കി സ്റ്റേ ആവശ്യപ്പെടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തേക്ക് കേസ് മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ രണ്ട് ദിവസം കഴിയുമ്പോള്‍ ഹര്‍ജിക്ക് പ്രസക്തിയില്ലാതാകുമെന്നായിരുന്നു കോടതിയുടെ മറുപടി.

മൂന്ന് തവണയാണ് വധശിക്ഷ നടപ്പാക്കേണ്ട തീയ്യതി മാറ്റിവച്ചത്. അതേ സമയം, കുറ്റവാളികളെ നാളെ പുലര്‍ച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റാന്‍ തിഹാര്‍ ജയില്‍ സജ്ജമായിക്കഴിഞ്ഞു. നാല് പേര്‍ക്കുമുള്ള തൂക്കുകയര്‍ തയ്യാറാക്കി ആരാച്ചാര്‍ പവന്‍ കുമാര്‍ രണ്ട് ദിവസമായി തിഹാര്‍ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും വിജയകരമായി നടന്നു. സി സി ടി വി ക്യാമറയിലൂടെ നാല് പേരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Top