നിര്‍ഭയകേസ് ; പ്രതികളുടെ വധശിക്ഷ ഫെബ്രുവരി 1ന്‌ നടപ്പാക്കും

ന്യൂഡല്‍ഹി:നിര്‍ഭയ കേസില്‍ കേസില്‍ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്‌. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റണം എന്നാണ്‌ വാറന്റ്.

നേരത്തെ ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു ഉദ്ദേശിച്ചത്. അതിനിടെ വധശിക്ഷ കാത്തിരിക്കുന്ന കുറ്റവാളി പവന്‍ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16 ന് തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ലെന്നാണ് വാദം. ഒരു വര്‍ഷം മുന്‍പ് ദില്ലി ഹൈക്കോടതി തള്ളിയ വാദത്തിനെതിരായാണ് പവന്‍ ഗുപ്ത ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ നിര്‍ഭയ കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്ന് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പവന്‍ഗുപ്ത സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ നാല് പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ നേരത്തെ ഡല്‍ഹിയിലെ വിചാരണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ദയാഹര്‍ജിയും മറ്റു ഹര്‍ജികളും നല്‍കിയതോടെ വിധി കോടതി സ്റ്റേ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയായിരുന്നു

Top