നിര്‍ഭയ; പ്രതികളുടെ വധശിക്ഷയ്ക്കായി കോടതിയെ സമീപിക്കാനൊരുങ്ങി തിഹാര്‍ ജയില്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷയുടെ ദിവസം നിശ്ചയിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ പട്യാല ഹൗസ് കോടതിയെ സമീപിക്കാനൊരുങ്ങി.

കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ജയില്‍ അധികൃതര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അതേസമയം, കേസിലെ മൂന്നാമത്തെ പ്രതി അക്ഷയ് താക്കൂര്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി നല്‍കിയിരിക്കുകയാണ്.

വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി ഇന്ന് രാവിലെ രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് അക്ഷയ് താക്കൂര്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ മുകേഷ് സിങ്ങും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ദയാഹര്‍ജി തള്ളി 14 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ തൂക്കിലേറ്റാന്‍ കഴിയൂ.

പ്രതികള്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്ന സാഹചര്യത്തിലാണ് ഇന്ന് നടത്താനിരുന്ന വധശിക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്നലെ സ്റ്റേ ചെയ്തത്. വിനയ് ശര്‍മ്മയുടെ ഹര്ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

അതേസമയം, വധശിക്ഷയുടെ ഭാഗമായുള്ള ഡമ്മി പരീക്ഷണം തിഹാര്‍ ജയിലില്‍ നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകള്‍ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ഇന്നലെ ആരാച്ചാറിനെ തിഹാര്‍ ജയിലില്‍ എത്തിച്ചിരുന്നു.

Top