നിര്‍ഭയ കേസ്; പ്രതിയുടെ പുന:പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുന:പരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. രാവിലെ പത്തരയ്ക്ക് പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

കേസില്‍ മുമ്പ് ബന്ധുവായ അഭിഭാഷകന്‍ അര്‍ജുന്‍ ബോബ്‌ഡേ ഹാജരായതിനെ തുടര്‍ന്ന് പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ പിന്മാറിയിരുന്നു. മറ്റ് മൂന്ന് പ്രതികളുടെ പുന:പരിശോധന ഹര്‍ജി പരിഗണിച്ചപ്പോള്‍ നിര്‍ഭയയുടെ കുടുംബത്തിനായി അഡ്വ. അര്‍്ജുന്‍ ബോബ്‌ഡേ ഹാജരായിരുന്നു.

നിര്‍ഭയക്കേസ് പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി സമര്‍പ്പിച്ചത്. ഇത് സുപ്രീം കോടതി ഈ മാസം 17 ന് പരിഗണിക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡേ പിന്‍മാറിയതിനെ തുടര്‍ന്നാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.

വധശിക്ഷ ശരിവച്ച ബെഞ്ചിലെ അംഗങ്ങളായിരുന്ന ജസ്റ്റിസ് ആര്‍ ബാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് മൂന്നംഗ ബെഞ്ചിലെ അംഗങ്ങള്‍. മറ്റ് പ്രതികളായ വിനയ് ശര്‍മ്മ, പവന്‍കുമാര്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരുടെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

കേസില്‍ കുറ്റക്കാരാനായ വിനയ് ശര്‍മ്മ ദയാഹര്‍ജി പിന്‍വലിച്ചതോടെ ഇയാളെ കഴിഞ്ഞ ദിവസം തീഹാര്‍ ജയിലിലേക്ക് കൊണ്ടുവന്നിരുന്നു. ദില്ലിയിലെ മാണ്‍ഡൂലി ജയിലിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്. കേസില്‍ കുറ്റക്കാരായ അക്ഷയ്, മുകേഷ് സിംഗ്, പവന്‍ ഗുപ്ത് എന്നിവര്‍ തീഹാര്‍ ജയിലില്‍ തന്നെയാണ് ഉള്ളത്.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.

ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Top