വൈകിയെങ്കിലും കാലം നിർഭയക്ക് നൽകിയത് കാവ്യനീതി, അവർ തീർന്നു

ന്യൂഡല്‍ഹി: ഏറെ വൈകിയെങ്കിലും ഒടുവില്‍ നിര്‍ഭയക്ക് നീതി ലഭിച്ചു. നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ ഇന്ന് രാവിലെ അഞ്ചരയക്ക് തൂക്കിലേറ്റി. രാജ്യം ഏറെ കാത്തിരുന്ന വിധിയാണ് ഇന്ന് രാവിലെ നടപ്പായത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണു പ്രതികളെ തൂക്കിലേറ്റിയത്. ആറു മണിയോടെ മൃതദേഹങ്ങള്‍ തൂക്കുമരത്തില്‍നിന്നു നീക്കി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നാണ് രാജ്യം നിര്‍ഭയ എന്നും ഡല്‍ഹി പെണ്‍കുട്ടി എന്നും വിളിച്ച 26 കാരിയുടെ കൂട്ട ബലാത്സംഗ കേസ്. 2012 ഡിസംബര്‍ 16നാണ് രാജ്യത്തെ കളങ്കമാക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗം നടക്കുന്നത്.
നിര്‍ഭയയും സുഹൃത്തുംകൂടി സിനിമ കണ്ട് വരുന്ന വഴി രാത്രി 10.40നാണ് ഡല്‍ഹി മുനീര്‍ക ബസ് സ്റ്റോപ്പില്‍ വച്ചാണ് ഇവര്‍ പ്രതികള്‍ സഞ്ചരിച്ച ബസില്‍ കയറുന്നത്. വെളുത്ത നിറം പൂശിയ ഒരു സ്വകാര്യ ബസിലായിരുന്നു ഇരുവരും കയറിയത്. അവളുടെ ദുരന്തം അവിടെ തുടങ്ങുകയായിരുന്നു. ഏറെ നേരത്തെ ക്രൂര പീഡനത്തിനൊടുവില്‍ അവര്‍ അവളെയും സുഹൃത്തിനെയും വിവത്രയാക്കി വഴിയരികിലേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് ചികിത്സയിലിരിക്കെ അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു.

കുറ്റം നടന്ന് ഏഴു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്. നീതി ലഭിച്ചതായി നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.ശിക്ഷ നടപ്പായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആള്‍ക്കൂട്ടം ജയിലിനു പുറത്ത് മധുരം വിതരണം ചെയ്തു. ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാന്‍ ദയാഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികള്‍ നോക്കി. എന്നാല്‍ നീതിപീഠങ്ങളും രാഷ്ട്രപതിയും അവയെല്ലാം തള്ളി. ഏറ്റവുമൊടുവില്‍ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികള്‍ സമീപിച്ചു.

ശിക്ഷ നടപ്പിലാക്കുന്നതു തടയാന്‍ അര്‍ധരാത്രിയില്‍ സുപ്രീംകോടതിയെ പ്രതികളുടെ അഭിഭാഷകര്‍ വീണ്ടും സമീപിച്ചെങ്കിലും ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി. നാലുമണിയോടെ പ്രതികളെ ഉണര്‍ത്തി സുപ്രീം കോടതിയുടെ ഹര്‍ജി തള്ളിയ വിവരം അറിയിച്ചു. കുടുംബാംഗങ്ങളെ ഒരിക്കല്‍കൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാര്‍ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യ പരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ 5.30ന് നാലുപേരെയും ഒരുമിച്ചു തൂക്കിലേറ്റുകയായിരുന്നു.

കൃത്യം അഞ്ചരയ്ക്കു തന്നെ നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റിയതായി തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ അറിയിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവഗണിച്ച് നൂറുകണക്കിനു പേരാണ് ജയിലിനു പുറത്തു കൂട്ടംകൂടിയത്. 2012 ല്‍ നിര്‍ഭയയ്ക്കു നീതി തേടി നടന്ന സമരത്തില്‍ പങ്കെടുത്തവരായിരുന്നു ഇതില്‍ ഏറെയും. 5.30 ആയതോടെ ആഹ്‌ളാദാരവങ്ങളോടെ ഇവര്‍ ആര്‍പ്പുവിളി മുഴക്കി തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു.

Top