നിപ സംശയം; പൂനെയില്‍നിന്നുള്ള പരിശോധനാ ഫലം വൈകിട്ട് ഏഴരയ്ക്ക് ലഭിക്കും

shylaja-kk

കൊച്ചി: നിപ വൈറസ് ബാധ സംശയിക്കുന്ന യുവാവിന്റെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള രക്ത സാമ്പിളിന്റെ പരിശോധനാ റിപ്പോര്‍ട്ട് വൈകിട്ട് ഏഴരയോടെ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
എറണാകുളത്ത് ഒരാള്‍ക്ക് നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതല്‍നടപടികളുംആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനു ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിപ ബാധ സംശയിക്കുന്ന യുവാവിന്റെ നില തൃപ്തികരമാണ്. യുവാവുമായി ഇടപഴകിയ 86 പേര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് സാധ്യമായിട്ടുള്ളത്. ഇതിനുള്ളമരുന്ന് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്.കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍നിന്ന് വരുത്തിയ മരുന്നും വേണ്ടിവന്നാല്‍ ഉപയോഗിക്കാന്‍ സാധിക്കും.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. ആംബുലന്‍സ് സൗകര്യവും കൈയ്യുറകള്‍ അടക്കമുള്ള അവശ്യ വസ്തുക്കളും തയ്യാറാക്കിയിട്ടുണ്ട്. ഇത്തരം വസ്തുക്കള്‍ കൂടുതലായി വേണ്ടിവന്നാല്‍ സംഭരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിപ വൈറസ് ബാധ സ്ഥിരീകരിച്ചാല്‍ നാളെ മുതല്‍ത്തന്നെ പ്രതിരോധ നടപടികള്‍ക്ക് തുടക്കം കുറിക്കും.

കളക്ടറുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കണ്‍ട്രോള്‍ റൂം മുഖേന പൊതുജനങ്ങള്‍ക്ക് സംശയ നിവാരണം നടത്താം. 1077 എന്ന നമ്പറില്‍ വിളിച്ചാല്‍ കോള്‍സെന്ററില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും. 1056എന്ന ആരോഗ്യവകുപ്പിന്റെ നമ്പറില്‍ വിളിച്ചാലും വിവരങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

Top