നിപ വൈറസ് ; വിദ്യാര്‍ഥിയുടെ പനി പൂര്‍ണമായും മാറിയെന്ന് ഡോക്ടര്‍മാര്‍

കൊച്ചി: നിപ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്നും പനി പൂര്‍ണമായും മാറിയെന്നും ആരോഗ്യവകുപ്പ്. നിപ തലച്ചോറിനെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ഥിക്ക് സംസാരിക്കാനും തനിയെ നടക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കളമേശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള സംഘം പരിശോധിച്ച വിദ്യാര്‍ഥിയുടെ മൂന്ന് സാംപിളുകളില്‍ ഒന്നില്‍ നിപ വൈറസ് ഉള്ളതായി കണ്ടെത്തിയിരുന്നു. ഇത് പൂനെ ലാബില്‍ നടത്തിയ പരിശോധനയിലും സ്ഥിരീകരിച്ചു. രോഗം പൂര്‍ണമായും മാറിയെന്ന് ഉറപ്പുവരുത്തിയതിനുശേഷമേ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നിപ ബാധയെ തുടര്‍ന്നു നിരീക്ഷണത്തിലായിരുന്ന 52 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. നിപ ബാധിതനായ വിദ്യാര്‍ഥിയുമായി അടുത്ത് ഇടപഴകിയവരായിരുന്നു ഇവര്‍. എന്നാല്‍ ഈ 52 പേരും നിരീക്ഷണത്തില്‍ തുടരുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.

കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയായിരുന്നു യുവാവിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. നിപയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

Top