ഉറഞ്ഞു തുള്ളി നിപ്പ . .ഇരുപത്തിയാറുകാരനും മരണപ്പെട്ടു, തീരാത്ത ആശങ്കയില്‍ കേരളം

nipah 1

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് യുവാവ് മരിച്ചു. കോഴിക്കോട് പാലാഴി വടക്കേനാരാത്ത് കലാവാണിഭം പറമ്പ് സുരേഷിന്റെ മകന്‍ എബിന്‍ (26)ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഓട്ടോ ഡ്രൈവറായ എബിന്റെ ബന്ധുവീട് പേരാമ്പ്രയിലുണ്ട്. അവിടെ പോയപ്പോള്‍ പ്രദേശത്തുള്ള ചിലരെയുംകൊണ്ട് താലൂക്ക് ആശുപത്രിയില്‍ പോയിട്ടുണ്ടെന്നും അങ്ങനെയാവാം രോഗം പകര്‍ന്നിട്ടുണ്ടാകുകയെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്.

ഇതോടെ നിപ ബാധിച്ചുള്ള മരണം 14 ആയി. ഇവരില്‍, ആദ്യം സ്രവ സാംപിള്‍ എടുക്കാതെ മരിച്ച മുഹമ്മദ് സാബിത്ത് ഒഴികെ 13 പേരുടെയും മരണം നിപ മൂലമാണെന്നു പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ ഇതുവരെ 15 പേര്‍ക്കാണു നിപ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.

അതേസമയം നിപ രോഗലക്ഷണവുമായി ഇന്ന് ആറ് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രക്തസാമ്പിളുകള്‍ കൂടി പരിശോധനയ്ക്കു അയക്കും. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരില്‍ മൂന്ന് പേര്‍ക്ക് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. ഇതുവരെ 77 പരിശോധനാ സാംപിളുകളുടെ ഫലം ആരോഗ്യവകുപ്പിനു ലഭിച്ചു. അതില്‍ 62 സാംപിളുകളും നെഗറ്റിവാണ്.

നിപ ബാധിതരെ ചികിത്സിച്ച ഡോക്ടര്‍മാരിലൊരാള്‍ ഇന്നലെ ചികിത്സ തേടി. മരുന്നു നല്‍കി അദ്ദേഹത്തെ വിട്ടയച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐഎംസിആര്‍) അംഗീകാരം കിട്ടാത്തതിനാല്‍, ഓസ്‌ട്രേലിയയില്‍നിന്നു കൊണ്ടുവന്ന മരുന്ന് രോഗികള്‍ക്കു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു വൈദ്യസംഘം അറിയിച്ചു.

Top