നിപാ താത്കാലിക ജീവനക്കാരുടെ നിരാഹാര സമരം ആറാം ദിവസത്തിലേക്ക്

കോഴിക്കോട് : നിപാ താല്‍ക്കാലിക ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ അഞ്ച് ദിവസമായി സമരം നടത്തിയിരുന്ന ഇ പി രജീഷിനെ ശാരീരിക അവശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകരം താല്‍കാലിക ജീവനക്കാരിയായിരുന്ന വി എന്‍ പ്രേമ സമരം ഏറ്റെടുത്തു.

ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ജനുവരി 4 മുതല്‍ ആരഭിച്ച നിരാഹാര സമരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി.ആര്‍ രാജേന്ദ്രന്റെ നേത്രതത്തില്‍ ഒത്തുതീര്‍പ്പാവുകയായിരുന്നു. നിപ വാര്‍ഡിലും ഐസൊലേഷന്‍ വാര്‍ഡിലും 2018 മേയ് 19-മുതല്‍ ഡിസംബര്‍ 31-വരെ ജോലിചെയ്ത 22 താത്കാലിക ജീവനക്കാരെ മെഡിക്കല്‍ കോളേജിലും അനുബന്ധ സ്ഥാപനങ്ങളായ ദന്തല്‍ കോളേജ്, നഴ്സിങ് കോളേജ് എന്നിവിടങ്ങളിലും ഡി.എം.ഒ.യ്ക്ക് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലും നിയമിക്കുമെന്ന ഉറപ്പിലായിരിന്നു സമരം അവസാനിപ്പിച്ചത്.

2018 ജൂണ്‍ 1 മുതല്‍ ഡിസംബര്‍ വരെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലിചെയ്ത 16 പേര്‍ക്ക് പിന്നീട് വരുന്ന ഒഴിവുകളില്‍ ഇന്റര്‍വ്യൂ നടത്തി നിയമനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരം ആരംഭിച്ചത്.

Top