നിപ ബാധിച്ച വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ കേന്ദ്ര സംഘം പരിശോധന നടത്തി

തൊടുപുഴ: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവ് താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

വിദ്യാര്‍ഥി പഠിച്ച കോളജിലും പരിശോധന നടത്തി. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും ആശങ്കവേണ്ടെന്നും പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത് അവസാനിപ്പിച്ചുവെന്നും ഡിഎംഒ എന്‍ പ്രിയ പറഞ്ഞു.

അതേസമയം നിപ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തില്‍ നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.

ആറ് പേരുടെയും സാമ്പിളുകള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായിരിക്കുകയാണ്.

Top