നിപ വൈറസ്; 61 പരിശോധന ഫലങ്ങള്‍ നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ലഭിച്ച ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ നിപ പരിശോധന ഫലങ്ങളും നെഗറ്റീവാണ്.നിലവില്‍ 994 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം ഉണ്ടായിട്ടില്ല. വവ്വാലുകളില്‍ നിന്നും ശേഖരിച്ച സ്രവ പരിശോധനയില്‍ 36 സാംപിളുകളുടെ ഫലവും നെഗറ്റീവ് ആയി.വവ്വാലുകളിലും ചില മൃഗങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വവ്വാലുകളിലെ സ്രവ പരിശോധന നെഗറ്റീവ് ആയതിനാല്‍ ഉറവിടത്തെ കുറിച്ചുളള അവ്യക്തത തുടരുകയാണ്.

നിപ ബാധിച്ച് ഓഗസ്റ്റ് 30 ന് മരിച്ച കളളാട് മുഹമ്മദ് അലിയുടെ വീട്ടു പരിസരം ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ നിന്നുളള വവ്വാലുകളുടെ സ്രവമാണ് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വിദഗ്ധര്‍ പരിശോധനയ്ക്കയച്ചിരുന്നത്. നിപ വൈറസ് ബാധിച്ച മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇതില്‍ വ്യക്തതയുണ്ടെങ്കിലേ രോഗപ്രതിരോധ നടപടി പൂര്‍ണതോതില്‍ ഫലപ്രദമാകൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2018ലും 2021ലും ഇത്തവണയും മനുഷ്യരില്‍ പ്രവേശിച്ചത് ഒരേ വകഭേദത്തിലുള്ള നിപ വൈറസ് തന്നെയാണ്. പഠനം നടത്തിയ കേന്ദ്രസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Top