നിപ്പ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി; ഐസലേഷൻ വാർഡിൽ നഴ്സുമാർ ഉൾപ്പെടെ 5പേർ ചികിത്സയിൽ

കൊച്ചി: കേരളത്തെ വിറപ്പിച്ച നിപ്പ വീണ്ടും സ്ഥിരീകരിച്ചതിൽ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതിനോടകം പനി ബാധിച്ച് അഞ്ചു പേർ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡില്‍ ചികിത്സയിലാണ്.ഇതിൽ മൂന്ന് പേർ രോഗിയായ വിദ്യാർത്ഥിയെ ചികിത്സിച്ച നഴ്സുമാരാണ്. പറവൂർ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനുമായ മറ്റൊരു യുവാവും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. യുവാവുമായി ഇടപഴകിയിട്ടുണ്ടെന്ന് സംശയിക്കുന്ന 311 പേരുടെ പട്ടിക തയാറാക്കിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.‌

നിലവിലെ സ്ഥിതി ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാണ്. വരും ദിവസങ്ങളിൽ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട് . സ്കൂളുകൾക്ക് അവധി നൽകുന്നത് സംബന്ധിച്ച് അടുത്ത ദിവസത്തെ സ്ഥിതികൂടി പരിഗണിച്ച ശേഷം തീരുമാനമുണ്ടാകും.അവധി നൽകിയാലും അതൊരു മുൻകരുതൽ എന്ന നിലയിൽ മാത്രമാകും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രണ്ടു ദിവസം കൊച്ചിയിൽ താമസിച്ച് സ്ഥിതി പഠിക്കുമെന്ന് മന്ത്രി പറഞ്ഞു.

അതേ സമയം എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ച ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു.പറവൂര്‍ സ്വദേശിയായ വിദ്യാർഥിയിലാണ് നിപ്പ ആദ്യം സ്ഥീരീകരിച്ചത്. യുവാവിന്റെ പനി കുറഞ്ഞു. ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊർജ്ജിതമായി തുടരുകയാണ്.തൊടുപുഴയിലും,തൃശൂരിലും എറണാകുളത്തും പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. എറണാകുളത്ത് നിപ്പയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Top