സംസ്ഥാനത്ത് നാലുപേര്‍ക്ക് നിപ; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദര്‍ശിക്കും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.

കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയില്‍ എത്തുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംആര്‍ സംഘവും കോഴിക്കോടെത്തും. പകര്‍ച്ചവ്യാധി പ്രതിരോധ വിദ്ഗ്ധരടങ്ങുന്നതാണ് മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ സംഘം നല്‍കും.

അതേസമയം നിപ റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ ജില്ലാ ഭരണ കൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മരുതോങ്കര, ആയഞ്ചേരി, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ ഭൂരിഭാഗം വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. ഇതിനു പുറമേ ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തു പനി ബാധിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയെയാണ് മെഡിക്കല്‍ കോളജ് ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് നിരീക്ഷണത്തില്‍ ഉള്ളത്. നിപ ആശങ്കകളുടെ പശ്ചാത്തലത്തില്‍ കടുത്ത പനി ഉള്ളതിനാലാണ് വിദ്യാര്‍ഥിയെ പ്രത്യേക നിരീക്ഷണത്തിലാക്കിയത്. ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Top