എറണാകുളത്തെ രോഗിയ്ക്ക് നിപയെന്ന് സംശയം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

kk-shailajaaaa

കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയ്ക്ക് നിപയെന്ന് സംശയമുള്ളതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണമായും ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണമെന്നും മന്ത്രി പറഞ്ഞു.

പൂനെ വൈറോളജി ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ജാഗ്രത പാലിക്കണം. ആലപ്പുഴയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ നിപയെന്നാണ് സംശയം. കഠിനമായ ചുമയും പനിയും ഉണ്ടെങ്കില്‍ ആരും മറച്ച് വയ്ക്കരുത്. എത്രയും പെട്ടന്ന് ചികിത്സ തേടണം. സംശയം മാത്രമാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് എന്ത് തരത്തിലുള്ള സാഹചര്യവും നേരിടാന്‍ സജ്ജമാണ്. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. കോണ്‍ടാക്റ്റ് ട്രെയിസിങ്ങിനുള്ള നടപടികളടക്കം ആരംഭിച്ചിട്ടുണ്ട്. നിപയാണെന്ന് കണ്ടെത്തിയാല്‍ അത് മറച്ച് വെയ്ക്കില്ല. നിപയാണെങ്കില്‍ അത് ഉടനെ തന്നെ ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കും, മന്ത്രി അറിയിച്ചു.

രോഗിക്ക് കടുത്ത പനിയുണ്ട്. നിപാ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്നായിരുന്നു സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്.

Top