നിപ ജാഗ്രത; കോഴിക്കോട് സ്‌കൂളുകള്‍ അടയ്ക്കുക 23 വരെ മാത്രം

കോഴിക്കോട്: നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി. ഈ മാസം 23 വരെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ട എന്നാണ് പുതിയ ഉത്തരവ്. ഈ മാസം18 മുതല്‍ 23 വരെ ഓണ്‍ലൈന്‍ ക്ലാസ്സ് മതി എന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് ഈ നിര്‍ദ്ദേശം ബാധകമാണ്.

കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിര്‍ണ്ണയ ക്യാമ്പുകളും മാറ്റി വെച്ചു.

കോഴിക്കോട് കനത്ത ജാഗ്രത തുടരുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണം. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സല്‍ക്കാരം തുടങ്ങിയ പരിപാടികള്‍ക്ക് പരമാവധി ആള്‍ക്കൂട്ടം കുറയ്ക്കണം. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള്‍ മാറ്റിവെക്കാനും നിര്‍ദേശമുണ്ട്.

Top