ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടി; യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശി പ്രവീണ്‍, നെടുമങ്ങാട് സ്വദേശി ശ്യാം എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പീഡിപ്പിച്ചതിന് പുറമെ പലപ്പോഴായി 12 പവന്റെ ആഭരണങ്ങള്‍ പ്രവീണ്‍ വാങ്ങിയതായും പരാതിയിലുണ്ട്. ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് പ്രവീണ്‍ പിന്നീട് വാട്‌സ് ആപ്പിലൂടെ ചാറ്റിങ് തുടരുകയായിരുന്നു. ബന്ധം വളര്‍ന്നപ്പോള്‍ അശ്ലീല സന്ദേശങ്ങളും അയച്ചുതുടങ്ങി.

പിന്നീട് നേരില്‍ കാണണമെന്ന് അറിയിച്ചതോടെ മാളയിലെത്തി പെണ്‍കുട്ടിയെ കണ്ടുമുട്ടി. ഇരുവരും കൂടുതല്‍ അടുത്തതോടെ ഒരാഴ്ചക്ക് ശേഷം പ്രവീണിന്റെ സുഹൃത്ത് ശ്യാമിനൊപ്പം ബൈക്കിലാണ് പെണ്‍കുട്ടിയെ തേടി എത്തിയത്. ഈ സമയത്താണ് ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

തുടര്‍ന്ന് കുറച്ച് ദിവസത്തിന് ശേഷം അപകടം പറ്റിയെന്ന് പെണ്‍കുട്ടിയെ അറിയിക്കുകയും ചികിത്സയ്ക്കായി കൂടുതല്‍ പണം വേണമെന്ന് പറഞ്ഞാണ് ആഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

 

Top