നാസയുടെ ആര്‍തെമിസ് മിഷന്റെ ഭാഗമായുള്ള 18 അംഗ ബഹിരാകാശ സഞ്ചാരികളുടെ പ്രാഥമിക ടീമിൽ ഇടം നേടി ഒമ്പത് വനിതകളും. 2024-ഓടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുക എന്ന ലക്ഷ്യത്തോടെ നാസ ആസൂത്രണം ചെയ്യുന്നതാണ് ആര്‍തെമിസ് മിഷൻ. ചന്ദ്രനില്‍ ആദ്യമായി ഒരു വനിത കാല് കുത്തും എന്ന സവിശേഷതയും ഈ പദ്ധതിയ്ക്കുണ്ട്. ഈ ഒമ്പത് വനിതകളിൽ ആരായിരിക്കും ആദ്യം ചന്ദ്രനിൽ കാല് കുത്തുന്നത് എന്നത് വളരെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആര്‍തെമിസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൈല ബാരന്‍, ക്രിസ്റ്റീന ഹാമോക് കൊച്ച്, നികോള്‍ എ. മാന്‍, ആനി മക് ക്ലെയ്ന്‍, ജെസിക മെയര്‍, ജാസ്മിന്‍ മൊഗബെലി, കേറ്റ് റൂബിന്‍സ്, ജസീക വാറ്റ്കിന്‍സ്, സ്റ്റെഫനി വില്‍സണ്‍ എന്നിവരാണ് ആര്‍തെമിസിന്റെ ഭാഗമായ വനിതകള്‍.
ജോസഫ് അകാബ, മാത്യൂ ഡൊമിനിക്, വിക്ടര്‍ ഗ്ലോവര്‍, വാറന്‍ ഹോബര്‍ഗ്, ജോണി കിം, ജെല്‍ ലിന്‍ഡ്ഗ്രെന്‍, ഫ്രാങ്ക് റുബിയോ, സ്‌കോട്ട് ടിങ്കിള്‍ എന്നിവരാണ് ആര്‍തെമിസിന്റെ ഭാഗമായ മറ്റുള്ളവര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ മറ്റ് രാജ്യങ്ങളുടെ പങ്കാളിത്തം ആര്‍തെമിസ് പദ്ധതിയിലും കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് നാസ. അതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍നിന്നുള്ള ബഹിരാകാശ സഞ്ചാരികളും ആര്‍തെമിസ് ടീമിന്റെ ഭാഗമായേക്കും. ചാന്ദ്ര ദൗത്യത്തിന് പിന്നാലെ ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാനും നാസ പദ്ധതിയിടുന്നുണ്ട്.