കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് നിമിഷപ്രിയയുടെ അമ്മ കോടതിയില്‍

ദില്ലി: യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്ന് അമ്മ ഹര്‍ജിയില്‍ പറയുന്നു.

യമനില്‍ സൗകര്യം ഒരുക്കാന്‍ തയ്യാറായവരുടെ പട്ടിക കോടതിക്ക് കൈമാറി. യമന്‍ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. യെമനില്‍ മകളെ സന്ദര്‍ശിക്കാന്‍ കോടതിയുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

യമനില്‍ സൗകര്യം ഒരുക്കാന്‍ തയ്യാറായവരുടെ പട്ടിക കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇവരോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. നേരത്തെ യമനില്‍ ജോലി ചെയ്ത ഇന്ത്യക്കാരാണ് പട്ടികയിലുള്ളവര്‍. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും. അതേസമയം, ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി കേന്ദ്രം രംഗത്തെത്തി. ചിലര്‍ക്ക് യമനില്‍ പോകാന്‍ അനുവാദം നല്‍കാറുണ്ടെന്ന് കേന്ദ്രം കോടതിയില്‍ അറിയിച്ചു.

നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കി. എന്നാല്‍ നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്‍കിയ അപ്പീല്‍ നവംബര്‍ 13-ന് യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു.

Top